Monday, 2 July 2018

നിനക്കെഴുതുമ്പോള്‍ .

കാത്തിരിപ്പ് .

നിനക്കെഴുതാനായിരുന്നു,
അന്ന് വാക്കുകൾക്കാായി
കാത്തിരുന്നത് .
ഒരു കടലങ്ങനെ
മനസ്സിലിരമ്പുന്നുണ്ടാവും ,
ഒരു കൊടും കാറ്റ്
ചുരമാന്തുന്നുണ്ടാവും .
ഹൃദിസ്ഥമായ
വാക്കുകളിലൊന്നും
അതൊതുങ്ങില്ല .
സ്വപ്നങ്ങളും ,
മോഹങ്ങളും ,
പൂക്കളായി സുഗന്ധം
പരത്തി അങ്ങനെ ,
വിരിഞ്ഞു നില്‍ക്കും ,
വരച്ചു ചേര്‍ക്കാന്‍ .
നിറം കെട്ട വാക്കുകള്‍,
മരിച്ച പോയ വാക്കുകള്‍ കടലാസുതുണ്ടുകളില്‍
ചിതറിക്കിടക്കും .
ഹൃദയം കടലാസു
കീറിലേക്ക് പകര്‍ത്താനാവില്ല ,
പ്രണയം വരച്ചു വെക്കാന്‍ അക്ഷരങ്ങള്‍ക്കാകില്ല .

ഗോപിനാഥ്കെ.

തനിച്ചാവുമ്പോള്‍ .

തനിച്ചിരിക്കുമ്പോള്‍ ,
ചിലപ്പോഴൊക്കെ
നീ വന്നെന്നെ
മുട്ടിയിരിക്കാറുണ്ട് .
തുമ്പു വിരല്‍ പതുക്കെ
തൊടാറുണ്ട് .
പിന്‍ കഴുത്തില്‍
ഒരു ചുടു നിശ്വാസം പോലെ.
സൂക്ഷിച്ചു വെച്ച
പ്രിയപ്പെട്ടതെന്തോ
പെട്ടെന്നു കാണാതാവുന്ന
പോലെ പിന്നെ
നീ മഞ്ഞു പോകും.
കടല്‍ക്കരയില്‍
തനിച്ചിരിക്കുമ്പോള്‍
ഒരു കൈ ചുമലില്‍
വന്ന് വീഴും പോലെ ,
കണ്ടു മറന്ന സ്വപ്നങ്ങള്‍
തെളിഞ്ഞു മായും .
നക്ഷത്രങ്ങള്‍ പൂത്തു
നില്‍ക്കുന്ന ആകാശം
താഴേക്കിറങ്ങി വരും .
തിരമാലകളുടെ
പാട്ടുമായി ഒരു കാറ്റു
തഴുകിയൊഴുകും .
ഞാന്‍ മാത്രമായിരിക്കുമ്പോഴും
നീ കൂടിയുള്ള ഒരു
നിമിഷത്തിലേക്ക് രാത്രി
പതുക്കെ കടന്നു വരും.
ഒാര്‍മ്മകളില്‍ മുങ്ങി
രാത്രിയുടെ മാറില്‍
ഒരു ദിനം കൂടി .

പിരിയുന്ന വഴികള്‍ .

ഒന്നു കാണാന്‍ ,
വല്ലാതെ കൊതിക്കുന്ന
ചില നേരങ്ങളുണ്ട് .
പറയാന്‍ മുട്ടി നില്‍ക്കുന്ന
ഒരുപാട് കാര്യങ്ങള്‍
പതഞ്ഞു പൊങ്ങുന്ന
ചില നിമിഷങ്ങളുണ്ട് .
സ്നേഹത്തിന്‍െറ
രണ്ടറ്റങ്ങളില്‍ പിടഞ്ഞു
പോകുമ്പോഴുള്ള
വിങ്ങലുകളുണ്ട് .
പറഞ്ഞു മനസ്സിലാക്കാന്‍
കഴിയാത്ത അനുഭവങ്ങളുടെ നൊമ്പരങ്ങളുണ്ട് .
അകന്നു പോകുമ്പോള്‍
എന്തിനെന്ന ചോദ്യത്തിന്
ഉത്തരം കിട്ടാത്ത
സ്നേഹത്തിന്‍െറ നനവുണ്ട് .
ഉടല്‍ മറന്നു വെച്ച്
നാം നടന്നവഴികള്‍
രണ്ടായി വഴി പിരിയുന്നുണ്ട് .

അത് നീയായിരുന്നില്ല

അത് നിന്നെക്കുറിച്ചായിരുന്നില്ല .
അത് നീയായിരുന്നില്ല .
എഴുതുമ്പോഴും
മനസ്സില്‍ നീയുണ്ടായിരുന്നില്ല .
വരികളില്‍ നിയെന്നു

തോന്നിയിരിക്കാം 

വായനയില്‍ നീയാണെന്നു തെറ്റിദ്ധരിച്ചിരിക്കാം .
പക്ഷേ അത്
നീയായിരുന്നില്ല.
അത് നിനക്കായിരുന്നില്ല.

നിൻെറ പേരില്ല .

നിൻെറ രൂപമില്ല 

എന്നിട്ടും നീയിങ്ങനെ 

രോഷം കൊള്ളാൻ .

ഒന്നുകൂടിപ്പറയാം 

അത് നീയായിരുന്നില്ല .

ഏകാകി .

ഏകാകികളായിപ്പോകുന്നവരുടെ
ദൈന്യത നിന്‍െറ
കണ്ണുകളില്‍ പാട കെട്ടുന്നുണ്ട് . പെയ്തൊഴിയാന്‍
വിതുമ്പുന്ന ഒരു കാര്‍മേഘം
നിന്നില്‍ കുമിഞ്ഞു കൂടുന്നുണ്ട് . ആരെല്ലാമോ
തുന്നിച്ചേര്‍ത്തു വെച്ച മുഖം
ഊരി വലിച്ചെറിയാന്‍
നീ കുതറുന്നുണ്ട് .
ജീവിക്കാന്‍ പോലും
കഴിയാത്ത രീതിയില്‍
രാജ്യം അന്യമായി
തീര്‍ന്നോ എന്നു
നീ സങ്കടപ്പെടുന്നുണ്ട് .
സ്നേഹത്തെ
കുറിച്ചോര്‍ക്കുമ്പോള്‍
തന്നെ നെഞ്ചിലൊരു
കനല്‍ കൂടെരിയുന്നുണ്ട് .
നിന്നെ മനസ്സിലാകാതെ പോകുന്നവര്‍ക്കിടയില്‍ നീ അന്യയാകുന്നുണ്ട് .
പരിചയങ്ങളിലെ
അപരിചിതത്വം നിന്നെ അത്ഭുതപ്പെടുത്തുന്നുണ്ട് .
വളരെ ദൂരെ നിന്നു
പോലും ഒരിളം നിലവിളിയില്‍
നീ ഞെട്ടി വിറക്കുന്നുണ്ട് .
ഒാര്‍മ്മകളില്‍ ചിതറുന്നത് , കാമകുണ്ഠങ്ങളില്‍
വെന്തെരിഞ്ഞ
ഇളം മേനികളാണ് .
ചീന്തിറിയുന്ന പെണ്ണുടലുകളുടെ
വേദനയില്‍ നീ
സ്വയം മുറിയുന്നുണ്ട് .
എലികള്‍
ഉറക്കത്തില്‍ മാത്രമല്ല
ഉണര്‍വ്വിലും നിന്നെ
കരണ്ടു തിന്നുന്നുണ്ട് .
നിന്‍െറ ഉറക്കം അറ്റു
പോവുന്നുണ്ട് .
പരിചയങ്ങളെല്ലാം
നീ നീയല്ലാതായ പോലെ
നിന്നെ തുറിച്ചു നോക്കുന്നുണ്ട് .
നീ ഒറ്റയാവുന്നുണ്ട്
ഒറ്റയാവുന്നത് ഞാനറിയുന്നുണ്ട് . തിരിച്ചറിവിന്‍െറ
നിമിഷത്തിള്‍ എല്ലാവരും
ഒറ്റപ്പെടുന്നുണ്ട് .
ഏകാകികളുടെ ഒരു ലോകം , വളര്‍ന്നുവരുന്നുണ്ട് .
അവകാശങ്ങളുടെ
ചോര ചിന്തിയ പാതകള്‍
മാറ്റമേതു മില്ലാതെ
നീണ്ടു കിടക്കുന്നുണ്ട് .
നടപ്പാതകള്‍
തെറ്റിപ്പോകുമ്പോള്‍
ദിശാ സൂചകങ്ങളായി
രക്ത സാക്ഷി കുടീരങ്ങള്‍
കാവലായുണ്ട് .
എന്നിട്ടും ഏകാകിയാവും വിധം വഴിത്താരകള്‍
സമാനങ്ങളാണ് .
ഇരുണ്ട വഴികളില്‍
ദിശ തെറ്റുന്നുണ്ട് .
വര്‍ണ്ണങ്ങളാല്‍ കണ്ണഞ്ചുന്നുണ്ട് . സൂചകങ്ങള്‍ തെറ്റായി അടയാളപ്പെടുന്നുണ്ട് .

ഗോപിനാഥ് കെ .

കൂട്ടായ് നീയുണ്ട് .

ഒരുപാട് കൂട്ടുണ്ട് ,
കൂട്ടത്തില്‍ നീയുണ്ട്
വേറിട്ടൊരു കൂട്ടായി .
ചറുപിറെ ചറുപിറെ
കലമ്പിയെപ്പോഴും
കൂട്ടായ് നീയുണ്ട് .
തട്ടത്തിന്‍ തുമ്പിനാല്‍
മുഖം മറച്ചെപ്പോഴും
കണ്ണില്‍ നീയുണ്ട് .
കണ്ണിന്നാഴത്തില്‍
വിരഹത്തിന്‍ ചൂടുണ്ട്
അതു മറച്ചെപ്പോഴും ചിരിയുണ്ട് .
തൂവെള്ള മേഘം പോല്‍
തഴുകിയെത്തും
കലര്‍പ്പില്ലാത്ത
നിന്‍ സ്നേഹമുണ്ട് .
ഏതു ദൂരത്തിലും ,
ഏതു മറയത്തും
തേടി വന്നെത്തും നിന്‍ ചിരിയുണ്ട് .

ഇനിയും മരിക്കാതെ .

നമ്മളല്ലേ മരിച്ചു പോയുള്ളു
നീയും ഞാനും ജീവിച്ചിരിപ്പില്ലേ ,
അതു കൊണ്ടല്ലേ
നീയും ഞാനും തനിച്ചായിപ്പോകുന്നത് ,
ഇപ്പോഴും ഒര്‍മ്മകളില്‍
മുഖം പൂഴ്ന്നു പോകുന്നത് .

അതു കൊണ്ടല്ലേ നാം നടന്നു
തീര്‍ന്ന വഴികള്‍ പിന്നേയും നിന്നിലും , 

എന്നിലും നീണ്ടു കിടക്കുന്നത് ,നടക്കാന്‍ നമ്മളില്ലന്നല്ലേയുള്ളു .

കാത്തിരുന്ന നിമിഷങ്ങളിപ്പോഴും
എന്നിലൂടേയും നിന്നിലൂടേയും ഒഴുകുപ്പോകുന്നില്ലേ ,
നമ്മളില്ലന്നല്ലേയുള്ളു .

നാമിരുന്ന മരത്തണല്‍ ,
നാം നട്ടു നനച്ചു
വളര്‍ത്തിയ സ്വപ്നങ്ങള്‍
പൂത്ത കാടുകള്‍ ,
നാമ്മളോതിയ കനലായ്
പൊള്ളുന്ന വാക്കുകള്‍ ,
എന്നേയും , നിന്നേയും വന്നു പൊതിയുന്നില്ലേ ?
നമ്മളില്ലെന്നല്ലേയുള്ളു.

വഴിയരികിലെ വാക മരംപൂക്കള്‍ വീണ് ചുവന്നു തുടുത്ത വഴികള്‍,തഴുകിക്കടന്നു പോകും ഇളം കാറ്റ് 

കാത്തിരിപ്പല്ലേ ,നാം പോകുന്നില്ല എന്നല്ലേയുള്ളൂ .

നമ്മെപ്പോലെ നമ്മുടെ
ഓര്‍മ്മകളും മരിച്ചു
പോയിരുന്നെങ്കിലോ ?
എങ്കില്‍ എത്ര മുന്‍പേ നീയും
ഞാനും നമ്മെപ്പോലെ
മരിച്ചു പോയേനേ .

ദൈവം .

ദൈവം ഒളിക്കാനൊരിടം തേടി അലഞ്ഞിരുന്നത്രേ .
ഒരല്പം സമാധാനത്തിനായി , ശാന്തതക്കായി ,
പക്ഷേ ലഭിച്ചില്ല .
ഒളിച്ചയിടങ്ങളിലെല്ലാം ,
പരാതിയും പ്രാര്‍ത്ഥനയുമായി മനുഷ്യരെത്തി .
ഭൂമി നല്‍കി , വായു ,
വെള്ളം , വിഭവങ്ങള്‍
മനുഷ്യനാവാന്‍ ചിന്ത നല്‍കി ,
എന്നിട്ടും മനുഷ്യന്‍റെ
പരാതി തീര്‍ന്നില്ല.
സമാധാനം നഷ്ടപ്പെട്ട
ദൈവം ഒരു
തീരുമാനത്തിലെത്തി .
മനുഷ്യനുള്ളില്‍
തന്നെ ഒളിക്കുക .
ഇന്ന് ദൈവം സ്വസ്ഥനാണ് ,
ശാന്തനാണ് .
മനുഷ്യരിപ്പോഴും
അലയുകയാണ് .
ഗോഗര്‍ണത്തില്‍ ,
മക്കയില്‍ ,
ഗാംഗുല്‍ത്താ മലയില്‍ ,
ദൈവത്തെ തേടി .

വെറുതേ

മുറിഞ്ഞുവോ ?
മിഴിമുനകള്‍ നനഞ്ഞുവോ ?

നിനവുകളുലഞ്ഞുവോ ?

എല്ലാം മറന്നുവോ 

നീ വിട ചൊല്ലിയോ 


 നോമ്പരങ്ങളിലുലഞ്ഞുവോ ?
എല്ലാം മറന്നുവോ ?നീയകന്നുവോ




മടക്കം .

മുറ്റത്തും പൂമുഖത്തും
വെറുതെ കറങ്ങി
നടന്ന്‌ തിരിച്ചു പോകുന്ന
ഒരാളെപ്പോലെ ,
അകത്ത് കടന്നിരുന്ന്
മനസ്സ് പങ്കു വെച്ച ഒരാള്‍ക്ക് ഇറങ്ങിപ്പോവാനാവില്ല.
വഴിമുടക്കിക്കൊണ്ട്
ഓര്‍മ്മയുടെ
ഒരു കാട് മുളച്ചു വരും .
ഒന്നിച്ചു കണ്ട
സ്വപ്നങ്ങളുടെ
പൂക്കാലത്തിനകത്ത്
കുരുങ്ങിപ്പോകും
സുഗന്ധം ഒരു വലയായ്
വന്നു പൊതിയും .
കുന്നോളം കൂട്ടിവെച്ച
മോഹങ്ങള്‍
ഒരു കടലായ് വന്നു
കണ്ണീരിലാഴ്ത്തും .
പറഞ്ഞ വാക്കുകളൊക്കെ
വഴിയില്‍ മുള്ളുകളായ്
കിളിര്‍ത്തുവരും .
അരുതെന്നൊരു നോക്കിനായ് ,
ഒരു പിന്‍ വിളിക്കായ്
തിരിഞ്ഞു നോക്കവേ,
വാതിലടഞ്ഞു കഴിഞ്ഞിരിക്കും .
ഓര്‍മ്മകള്‍ കത്തുന്ന കാട്ടില്‍ ,
പാദങ്ങളില്‍
തറഞ്ഞ മുള്ളുകള്‍ ,
ചോരയില്‍ നീറി
പിന്നെയൊരു യാത്രയാണ് .

പറയാന്‍ ബാക്കി വെച്ചത് .

തനിച്ച് കടല്‍ക്കരയില്‍
പോയിട്ടുണ്ടോ ?
ചായുന്ന സൂര്യന്‍റെ
സങ്കടം കണ്ടിട്ടുണ്ടോ ?
നൊമ്പരങ്ങള്‍
വിരിയുന്ന പേരില്ലാ
ചിത്രങ്ങളില്‍ സ്വയം
നഷ്ടമായിട്ടുണ്ടോ ?
അപ്പോള്‍ തിരകള്‍
അടുത്തണയും ,
സങ്കടങ്ങളറിയുന്നവര്‍ക്ക്
മാത്രം മനസ്സിലാകുന്ന
ഭാഷയില്‍ മനസ്സു തുറക്കും .
അത് കേട്ടിരിക്കേ
ഇഷ്ടമുള്ളൊരാളോട്
പറയാതെ പോയത് ,
പറയാന്‍ ബാക്കി വെച്ചത്
നാവിന്‍ തുമ്പിലേക്ക്
തിരമാലകള്‍
പോലെ ഇരച്ചു വരും .
പറയുമെന്നു കരുതി
തിരമാലകള്‍
നിശ്ചലമാകും
കേള്‍ക്കാന്‍ കാതു
കൂര്‍പ്പിക്കും ,
നെഞ്ചിലെന്തോ തടയും ,
പറയാനാഞ്ഞ വാക്കുകള്‍
എവിടേയോ
അപ്രത്യക്ഷമാവും ,
എല്ലാം മനസ്സിലായ
പോലെ തിരമാലകള്‍
വീണ്ടും അലയാന്‍ തുടങ്ങും .

മരമാവണം .

തനിച്ചാവുമ്പോള്‍
നീയൊരു മരമാവണം .
പടര്‍ന്നു പന്തലിച്ച ഇല നിറഞ്ഞ , ശാഖോപശാഖകളായി പിരിഞ്ഞ 
ഒത്ത തായ് തടിയുള്ളൊരു മരം 
ആഴങ്ങളില്‍ വേരുകളാഴ്ത്തി
ഭൂമിയെ ചുറ്റി വരിഞ്ഞ ഒരു വന്‍ മരം തണുത്ത കാറ്റിന്‍തണലായി കത്തുന്നവെയിലിന് കുടയായി ,മഴയേറ്റു വാങ്ങി പിന്നെ മരം പെയ്യുന്ന കുളിരാവണം പക്ഷികള്‍ക്ക്കൂടൊരുക്കന്‍ ചില്ലകള്‍ നല്‍കി ചില്ലകളൊക്കെപൂക്കളാല്‍ പഴങ്ങളാല്‍നിറഞ്ഞു നില്‍ക്കണം

കണ്ണുകള്‍ കൊണ്ട് വസ്ത്രങ്ങളഴിച്ചു നഗ്നയാക്കുന്ന ,കൂര്‍ത്ത നോട്ടങ്ങളില്‍,ഒളിഞ്ഞു നോട്ടങ്ങളില്‍ കമ്പുകളാഴ്ത്തണം ,കാമം മൂത്ത് തുടലുപൊട്ടിച്ച് പാഞ്ഞടുക്കുന്ന  കാളക്കൂറ്റനെ ,നിന്‍െറ വേരുകളില്‍വരിഞ്ഞു ചുറ്റി ഭൂമിയുടെ കാണാക്കയങ്ങളിലേക്കാഴ്ത്തി നിത്യശാന്തി നല്‍കണം .അനുമതിയില്ലാതെ

ചുറ്റിപ്പിണയാനായുന്ന കൈകളെ കൊമ്പില്‍ കൊരുത്ത് കാറ്റിന്‍ ചിറകില്‍ പറഞ്ഞയക്കണം .

പ്രണയ നാട്യങ്ങളിലൊന്നും ആടിയുലയരുത് ,ചതിക്കാനായ്
സ്നേഹത്തോടെ നീട്ടുന്ന കൈകളില്‍
ചേരരുത് ,
ഏതു കൊടുംകാറ്റിലും വേരുകള്‍ പറിഞ്ഞു പോകരുത്
തനിച്ചാവുമ്പോള്‍ നീയൊരു
മരമാവണം .

പരിഷ്കൃതര്‍ .

നീയൊന്നും
മിണ്ടാതായിരിക്കുന്നു ,
അതുകൊണ്ട് ,
ഞാനും .
പരസ്പരം കാണാനും തോന്നാതായിരിക്കുന്നു .
കണ്ടാല്‍
ചിരിക്കാതായിരിക്കുന്നു ,
നാം പരിഷ്കൃതരായിരിക്കുന്നു . മിണ്ടീലേലും ,
കണ്ടില്ലേലും ,
ഒന്നുമില്ലെന്നായിരുക്കുന്നു ,
നമുക്ക് പരസ്പരം വിശ്വസിക്കാമെന്നായിരിക്കുന്നു .
കാരണം,
വിചാരങ്ങളേയും
വികാരങ്ങളേയും
നമുക്ക്
നിയന്ത്രിക്കാമെന്നായിരിക്കുന്നു . ജീവനുണ്ടെങ്കിലും
നാം
മരിച്ചവരെപ്പോലെയായിരിക്കുന്നു . അതുകൊണ്ട് ,
ജീവിച്ചിരിക്കുന്നവരുമായി
ഇതിനൊരു ബന്ധവുമില്ല .
ഇനി അങ്ങനെ
ആര്‍ക്കെങ്കിലും
തോന്നുന്നുവെങ്കില്‍
വെറും യാദൃശ്ചികം .

ചുവന്ന പൂക്കള്‍ .

ചുവന്ന പൂക്കളാണ് നിറയെ,
പല പേരുകളില്‍
നിരാശയുടെ
ആഴങ്ങളിലേക്ക്
പതിക്കുമ്പോഴും
കണ്ണില്‍ പ്രതീക്ഷയുടെ
നക്ഷത്രങ്ങളായി
മിന്നി നില്‍ക്കുന്നതാണ്
ചെമ്പരത്തി .
അകന്നു
പോവുമ്പോഴും
ചേര്‍ത്തു
നിര്‍ത്താന്‍
ഓര്‍മ്മകള്‍ക്ക്
നല്‍കിയ പേരാണ് ചെത്തി .
പ്രണയം
അതിന്‍റെ
ആഴങ്ങളില്‍
വിരിയിച്ചെടുക്കുന്നതാണ്
ഗുല്‍മോഹര്‍ .
കരുതി വെച്ച്
കാത്തിരുന്ന്
നിനക്കു നല്‍കിയത്
റോസാ പൂക്കള്‍ .
നീ വലിച്ചെറിഞ്ഞ
റോസാപ്പൂവിന്‍റെ 
വാടിക്കരിഞ്ഞ
ഇതളില്‍ നിന്നാണ്
കണ്ണുനീരുണ്ടായത് .
കണ്ണീരിന് തിമിര്‍ത്ത്
പെയ്യാനാണ്
രാത്രിയുണ്ടായത് .
കണ്ണീര്‍ മഴക്കിടയിലാണ്
കൊള്ളിയാന്‍
മിന്നുന്നതും
ദിഗന്ധങ്ങള്‍
പൊട്ടുമാറുച്ചത്തില്‍
സ്വപ്നങ്ങള്‍ വിരിയുന്നതും .
ഓര്‍മ്മകള്‍
നഷ്ടമായി വിരിയുന്ന
പുലരിയിലാണ്
പിന്നെയും
ജീവിതം തുടങ്ങുന്നത് .

അപാരത.

സ്ത്രീ ,
ആകാശം പോലെ
സമുദ്രം പോലെ ,
ഒരു കൈക്കുമ്പിള്‍
കോരിയെടുത്ത്
അവളങ്ങനെയാണ് ,
ഇങ്ങനെയാണ്
എന്നൊന്നും
പറയാനാവില്ല .
അതിനുമപ്പുറം
കൊടുങ്കാറ്റും ,
കടലിരമ്പവും ,
കടലാഴവും
നിറഞ്ഞതാണത് ,
അകം തിളച്ചുമറിയുമ്പോഴും
പുറം
ശാന്തമായിരിക്കും .
വാതിലൊന്നു
തുറന്നു തന്നാല്‍ ,
അത്ഭുതങ്ങളുടെയൊരു
ലോകം .
പൂത്ത താഴ് വാരങ്ങള്‍ ,
നിറഞ്ഞൊഴുകും നദികള്‍ , വേനല്‍ക്കാടുകള്‍ ,
മൊട്ടക്കുന്നുകൾ
മരുഭൂമികൾ,
സ്നേഹത്തിന്‍െറ
പൂന്തെന്നല്‍ .

പൊരുതണം

ഒരുപാട് ദൂരമിനിയും നടക്കാനുണ്ട് , വഴി ദുര്‍ഘടവുമാണ് . ഇരുള്‍ മൂടുന്നുണ്ട് , കാണാമിടങ്ങളില്‍ അപകടങ്ങള്‍ മാത്രമല്ല , ശത്രുക്കളും പതിയിരിക്കുന്നുണ്ട് . നുണകളും , ആയുധങ്ങളും , കൊണ്ടാണ് കാത്തിരിപ്പ് , മുറിച്ചു കടന്നു മുന്നേറണം , ഒറ്റക്ക് നേരിടാനാവില്ല , കൂട്ടായ്മകളുണ്ടാവണം , എത്ര ചെറിയ കൂട്ടായ്മകളും പ്രസക്തമാണ് . ആദ്യം സ്വയമറിയണം , പിന്നെ പരസ്പരമറിയണം . ചേര്‍ന്നു നില്‍ക്കണം , തുറന്നു പറയണം , വിമര്‍ശിക്കണം , വിമര്‍ശനങ്ങള്‍ സ്വീകരിക്കണം , കൊല്ലനാവരുത് , തിരുത്താനാവണം വിമര്‍ശനം , തെറ്റുകള്‍ ചൂണ്ടണം , പഠിക്കണം ,പഠിപ്പിക്കണം . കല്‍പ്പിക്കരുത് . അഹങ്കരിക്കരുത് , തലക്കനമരുത് , അധികാരിയാവരുത് . പൊങ്ങച്ചവുമരുത് . തന്‍കാര്യം നോക്കരുത് , സ്വന്തക്കാര്‍ക്ക് വഴിവിട്ട് നല്‍കരുത് . അപരനെ കരുതണം , മനുഷ്യരായ്കാണണം , അന്ധവിശ്വാസങ്ങളരുത് . പ്രാര്‍ത്ഥന കൊണ്ട് പട്ടിണി മാറില്ല. പട്ടിണി ഒരു വ്യവസ്ഥയുടെ ഭാഗമാണ് . ആ വ്യവസ്ഥ തകരണം . വെറുതേ തകരില്ല , തകര്‍ക്കണം . മുള്‍ വഴികള്‍ താണ്ടണം . കാലുകളുറക്കണം , കരളുമുറക്കണം . പൊരതണം വിജയം വരെ , അല്ലെങ്കില്‍, മരണം വരെ .

മാഞ്ഞു പോകുന്നത് .

ഓര്‍മ്മയുടെ
തീരങ്ങളില്‍
ആത്മ ബന്ധങ്ങളുടെ
കടവിലേക്കൊരു
തോണി തുഴയുന്നു .
കടവിലാരെങ്കിലും
കാണുമെന്നൊരു
മോഹം ഉള്ളിലുണ്ടായിരുന്നു . പാറിപ്പറന്നൊരൂഞ്ഞാലില്‍ തൊട്ട പൂമരത്തിന്‍ചില്ലപോലും മാഞ്ഞുപോയിരിക്കുന്നു .

ചെമ്മണ്‍ പാത
ചെന്നെത്തുന്ന
മുറ്റവും പള്ളിക്കൂടവും
മറഞ്ഞിരിക്കുന്നു .
കൂട്ടുകാരൊടൊത്തു
മഴ നനഞ്ഞ പാടവും
പാട വരമ്പും
കാണാതായിരിക്കുന്നു .
നമ്മളൊന്നായ്
ചേര്‍ന്നിരുന്ന
കലാലയ മുറ്റത്തെ
വാകയും ഒാര്‍മ്മയായി .
മഴ നനഞ്ഞു ,
കുടയില്‍ ചേര്‍ന്നു
നടന്ന വഴികളില്‍
ഇരമ്പിയാര്‍ക്കുന്നു
വാഹനങ്ങള്‍.
പുതിയ കാലത്തില്‍
നിന്നു തിരിഞ്ഞു
നടക്കവേ നീയല്ലേ
മുന്നില്‍ നടന്നു പോകുന്നു
ആതിരേ എന്നു വിളിച്ചു
നിന്നെ ഞാന്‍ ,
നീയൊന്നു
നോക്കിക്കടന്നു പോയി ,
നീയും 
മാഞ്ഞു പോയി ,
പിന്നെ നീയും .

നിലവിളികള്‍ .

നിലവിളികളാണ് , നിലവിളിത്തുമ്പില്‍ അവള്‍ മാത്രമല്ല , അവളുടെ ശരീരവും . അത് സാധാരണമായിരിക്കുന്നു , കേട്ട് ശീലമായിരിക്കുന്നു. അടച്ചിട്ട അമ്പലത്തിനകത്തു നിന്നൊരു പെണ്‍ കുഞ്ഞു കരയുന്നു , വഴിയരികില്‍ നിന്നൊരു പെണ്ണ് , അകത്തു നിന്നൊരമ്മ . ഇപ്പോളുയരുന്നത് കൂട്ടക്കരച്ചിലാണ് .

ഇത്തിരിനേരം

ഇത്ര മാത്രം നിനക്കിഷ്ടം തോന്നാന്‍ , എന്തുണ്ടത്രമേല്‍ ഇഷ്ടമായി . പൂവെല്ലാം വാടിക്കൊഴിഞ്ഞുണങ്ങുന്ന , വെറുമൊരു മാമരച്ചില്ല മാത്രം . എന്നാലും ,തെന്നലായ് നീ തലോടുമ്പള്‍ പൊട്ടിമുളക്കുന്നു പുതു നാമ്പുകള്‍ . ഇലകള്‍ തളിര്‍ക്കുന്നു , പൂക്കുന്നു ,കായ്ക്കുന്നു ഇളകിയാടുന്നു പൂംഞ്ചില്ലകള്‍ . ഇത്തിരിനേരം ഒന്നിച്ചിരിക്കാന്‍ , ഒന്നും മിണ്ടാതെ നോക്കിയിരിക്കാന്‍ ചില്ലയൊരുക്കി കാത്തിരിക്കുന്നു . പിന്നിട്ട വഴികളില്‍ അല്പം നടന്ന് , ഓര്‍മ്മകളിലൊന്ന് മുങ്ങി നിവര്‍ന്ന് , നനഞ്ഞ ചിറകുമായ് പറന്നകലാന്‍ . ഗോപിനാഥ്കെ

ഭൂമി .

ഇവിടെയൊരു കാടായിരുന്നു , ഒരു നീരരുവിയുണ്ടായിരുന്നു. മരങ്ങള്‍ പൂത്തും , കായ്ചും പക്ഷികള്‍ക്കതൊരു കൂടായിരുന്നു. പക്ഷികള്‍ പാട്ടുകള്‍ പാടിയിരുന്നു വള്ളികള്‍ നൃത്തം ചെയ്തിരുന്നു. നല്ല തണുപ്പായിരുന്നു , നല്ല തണലായിരുന്നു. സ്വപ്നങ്ങള്‍ പൂത്തു വിരിഞ്ഞിരുന്നു , നന്മകളെങ്ങും നിറഞ്ഞിരുന്നു. മാമരമെല്ലാം മുറിച്ചു മാറ്റുന്നു , കുന്നുകളെല്ലാം ഇടിച്ചു നീക്കുന്നു . മണലൂറ്റിയൂറ്റിയെടുത്തു ജീവന്‍റെ നീരുറവയും വറ്റുന്നു ചുട്ടു പൊള്ളുന്നൊരു തീ കാറ്റു വീശുന്നു വരണ്ട മണ്ണില്‍ നിന്ന് പച്ചപ്പുകളെല്ലാം കരിഞ്ഞു പോകുന്നു , അപ്പോഴുമൊരു സ്വപ്നം മായാതെ നില്‍ക്കുന്നു ഹരിതാഭയായൊരു ഭൂമി . ജീവന്‍റെ തുടിപ്പുകളണയാതിരിക്കാന്‍ , നില നില്‍ക്കണമിനിയും ഹരിതാഭമായൊരു ഭൂമി .

പന്തുകളി .

കാല്‍പന്തു കളി കളിക്കാതിരിക്കാനുമുള്ളതാണ് . അതു കൊണ്ടാണ് , ഇസ്രായേലിനു പൊള്ളിയത് . അര്‍ജന്‍റീന ഇസ്രായേലിന്‍റെ ചെകിട്ടത്തടിക്കുമ്പോള്‍ അത് കൊള്ളുന്നത് അമേരിക്കക്കാണ് . അമേരിക്കക്ക് ദാനം, കൊടുക്കാനുള്ളതല്ല ജറുസലേമെന്നത് , പൊരുതുന്നവര്‍ക്കുള്ള കയ്യൊപ്പാവുന്നത് , അതുകൊണ്ടാണ് . ജറുസലേം , അടിച്ചോടിച്ചവര്‍ക്ക് ഭൂതകാലം ഓര്‍ത്തെടുക്കാനുള്ള വര്‍ത്തമാനത്തിന്‍ ഓര്‍മ്മപ്പെടുത്തലും , പലസ്തീനിന്‍റെ തലസ്ഥാനവുമാണ്. പലസ്തീന്‍ ജനതയെ അടിച്ചോടിച്ച് ആ ഗ്രാമം ഇടിച്ചു നിരത്തി നിര്‍മ്മിച്ച മൈതാനം കളിക്കാനുള്ളതല്ലെന്നും , പുറത്താക്കപ്പെട്ട ജനതയയുടെ തിരിച്ചു വരവിന്‍റെ പ്രതീകമാണെണെന്നും , കളിക്ക് തയാറാകാതെ അര്‍ജന്‍റീന ഓര്‍മ്മപ്പെടുത്തുമ്പോള്‍ , കളിക്കാതിരിക്കുന്നതും , ഒരു പോരായി മാറുന്നുണ്ട് . ലോകത്തെ വിറപ്പിച്ച ഏകാധി പതികള്‍ പോലും തോറ്റു പോകുന്ന ചില നിമിഷങ്ങളുണ്ട് . ആയുധങ്ങളൊന്നു മില്ലാതെ നിവര്‍ന്നു നില്‍ക്കുന്ന നട്ടെല്ലിനു മുന്നില്‍, ചൂളിപ്പോവുന്ന സന്ദര്‍ഭങ്ങളുണ്ട് . അതുകൊണ്ട് ജറുസലേം പലസ്തീനിന്‍റെ തലസ്ഥാനമായെന്നല്ല , തലസ്ഥാനമാകും , എന്നാണ് . ഇഷടം ബ്രസീലാണ് , എന്നാലും അര്‍ജന്‍റീനയെ ചേര്‍ത്തു പിടിക്കുന്നു . മെസ്സിക്കൊരു ലാല്‍സലാം .

മാലിന്യം .

കെട്ടിക്കിടന്ന ഓടകളെല്ലാം കെട്ടു പൊട്ടിച്ചൊഴുകുന്നു . സ്വയം വൃത്തിയാകാന്‍ , വീട് ശുചിയാക്കാന്‍ , ഓടകളിലും റോഡരുകിലും തള്ളിയ മാലിന്യങ്ങള്‍ , റോഡിലൂടെ പരന്നൊഴുകുന്നു . സഹിക്കാനാവാത്ത ദുര്‍ഗ്ഗന്ധവുമായി . വൃത്തിയും വെടിപ്പുമായി , വന്നവരെല്ലാം പുറത്തിറങ്ങാനാവാതെ കയറി നില്‍ക്കുകയാണ് . തൊടിയിലും വെളിയിറമ്പുകളിലും തള്ളി , രൂപം കൊണ്ട , പ്ലാസ്റ്റിക്ക് കുന്നുകളും , മാലിന്യ മലകളും ചിതറിയൊഴുകി , വഴിയിലും, വയലിലും , പറമ്പിലും മുറ്റത്തും വന്നു നിറയുന്നു . ഇന്നലെ വഴിയരുകിലേക്ക് വലിച്ചെറിഞ്ഞ മാലിന്യം ഇന്ന് ആ വീട്ടിലേക്കു തന്നെ തിരിച്ചു വരുന്നു വീടിനകത്തേക്കും കപട ശുചിത്വ ബോധത്തിനകത്തേക്കും , അത്, കയറി വരാതിരിക്കില്ല . കാരണം , മഴ തിമിര്‍ത്തു പെയ്യുക തന്നെയാണ്

അധികാരത്തിന്‍െറ ഹുങ്കിന്


അധികാരം .

അതിരുകള്‍ക്കകത്ത്
തളച്ചിടാം ,
ഇരുണ്ട മുറികളില്‍
അടച്ചിടാം .
വേട്ടയാടിപ്പിടിച്ചിടാം ,
കുറ്റം ചാര്‍ത്താന്‍ മാത്രം , വിചാരണയുമായിടാം .
ശിക്ഷ വിധിച്ച്
കഴുമരമേറ്റിടാം ,
കൊല്ലലിന് വേഗത
പോരെങ്കില്‍
കൂട്ടങ്ങളാക്കി
വെടി വെച്ച് കൊന്നിടാം ,ഗ്യാസ്  ചേമ്പറുകൾ തീർത്തിടാം  

ചരിത്രം തിരുത്തിയെഴുതിടാം

നുണകള്‍ വാരി വിതറിടാം ,
കഴിയുമവ ,
അഹങ്കാരത്തിന് 
അധികാരത്തിന്‍റെ ഹുങ്കിന് .
എന്നാല്‍ ചിന്ത ,
വിശപ്പ് ,
സ്വാതന്ത്ര്യം ,
ഇതെല്ലാം
ഏത് കൊടുംകാറ്റും
അതിജീവിച്ചിട്ടുണ്ട് ,
ഏതഗ്നിയിലും
ഉരുകിത്തെളിഞ്ഞിട്ടുണ്ട് .
പടര്‍ന്ന് പടര്‍ന്ന്
പന്തലിക്കുന്ന
അതിനകത്ത്
അധികാരങ്ങള്‍
അരഞ്ഞു പോയിട്ടുണ്ട് .

ജീവിതം .

രാജ്യത്തിന്‍റെ രണ്ടറ്റങ്ങളുടെ  , അതിരുകളിലേക്ക് നാടുകടത്തപ്പെട്ടവരാണ് നമ്മള്‍ . അകല്‍ച്ചയുടെ ദൂരങ്ങളെ ചിന്തയുടെ വേഗങ്ങള്‍ കൊണ്ട് , നാം തോല്‍പ്പിക്കുമെന്ന് അവരറിഞ്ഞില്ല . നമുക്കിടയിലെ മൗനങ്ങളില്‍ മുളക്കുന്നത് കീഴടങ്ങലിന്‍റെ വിധേയത്വമല്ലെന്നും , ഒന്നിക്കുമെന്ന കരളുറപ്പാണെന്നും അവരറിയുന്നത് , നിന്‍റെ കണ്ണുകളില്‍, നിന്നായിരിക്കണം ഏതഴലിന്‍റെ മുറിവിലും നനയാത്ത നിന്‍റെ കണ്ണുകളില്‍ നോക്കി ഏറെ നേരം ഞാനും ഇരുന്നതല്ലേ ഭയരഹിതമായ നിന്‍റെ കണ്ണുകള്‍ , അതവരെ ഭയപ്പെടുത്തിരിക്കണം . നിന്‍റെ  ജീവനറ്റ ശരീരത്തിലെ ക്രൂരതയുടെ മുറിവാഴങ്ങള്‍ , അവരുടെ ഭയത്തിന്‍റെ അടയാളങ്ങളാവുന്നുണ്ട് . നമ്മള്‍ക്കൊന്നിക്കാന്‍ കഴിയാഞ്ഞതില്‍ , നിന്‍റെ അച്ഛനും ,അമ്മയും സഹോദരങ്ങളും , നാട്ടുകാരും ഹാപ്പിയാണ് . ഇപ്പോള്‍ കൂടെ നീയില്ല. പക്ഷേ , നിന്‍ ഓ ര്‍മ്മകളിലും , എനിക്ക്  ജീവിക്കാനാവും.

ബീരാന്‍ക്ക .

പ്രതിഷേധങ്ങളെല്ലാം 
ജീവിതം തന്നെയെന്നുറപ്പിച്ച് രോഷത്തിന്‍റെ
കനലുകളിൽ 
മുദ്രാവാക്യത്തിൻെറ
ഈരടികളില്‍ ചുവടു വെച്ച് മുന്‍പന്തിയില്‍ 
ചുവന്ന കൊടി പിടിച്ചൊരാള്‍, ജീവിതത്തിൻെറ
തിരക്കുകള്‍ 
കടന്നു വരാതിരിക്കാൻ
കാരണമാകാത്തൊരാള്‍ . 
പ്രതിഷേധങ്ങള്‍ അലസവും വിരസവുമെന്ന 
പരിഹാസങ്ങളില്‍ കലരാതെ , പ്രതിഷേധങ്ങള്‍ 
ചടങ്ങുകളാണെന്ന വായ്ത്താരികളിലിടറാതെ , രോഷത്തിൻെറ കനലുകളിലൊരു തരിയാവാന്‍ , 
എപ്പോഴും വന്നെത്തുന്നൊരാള്‍ . 
ദൈവംമനുഷ്യൻെറ
ജീവിത പ്രയാസങ്ങള്‍ക്ക് 
പരിഹാരമല്ലെന്ന് 
അനുഭവം 
കൊണ്ടറിയുന്നൊരാള്‍ 
മതം മനുഷ്യനെ 
മതിലുകളാല്‍ 
വേര്‍തിരിക്കാനല്ലെന്നും
പട്ടിണി വിധിയല്ലെന്നും
ബോധ്യമുള്ളൊരാള്‍ 
അങ്ങനെയൊരാള്‍ 
നമ്മോടൊപ്പമുണ്ടാവണം 
അങ്ങനേയും 
ഒരാളുണ്ടെന്നറിയാന്‍ 
അയാള്‍ക്കൊപ്പം   നമ്മളും ,
ജീവിക്കണം .

നീണ്ട ട്രൗസറിനു 
മുകളില്‍ കുത്തിക്കെട്ടിയ മുണ്ടും  
ഷര്‍ട്ടും , വലിയ കൊമ്പന്‍ മീശയും, പെരുമാറ്റത്തില്‍ സ്നേഹത്തിന്‍റെ കുളിര്‍മ്മയും , കൈയ്യിലൊരു ചുവന്ന കൊടിയുമായി , ബീരാന്‍ക്ക . ഇനിയും നമ്മോടൊത്തു ജീവിക്കണം , മരിക്കാത്ത ഓര്‍മ്മകളില്‍ .

വരകള്‍ .

നിന്നെ വരക്കണം ,
ഒരുപാട് ശ്രമിച്ചതാണ് , വരകളിലൊതുങ്ങാതെ
വരകള്‍ക്ക് വഴങ്ങാതെ
നീയിപ്പോഴും .

ചുരണ്ട കാറ്റിലിളകുന്ന
നിന്‍െറയളകങ്ങള്‍ വരക്കാം ,
നല്ല ചുവപ്പൊന്നുമല്ലെങ്കിലും
നിന്‍െറ അധരങ്ങളും
വരക്കാം .

എന്നാല്‍ കനലെരിയുന്ന
ആ കണ്ണുകളാണു പ്രശ്നം ,
വരച്ചു വെക്കുന്നതൊന്നും നീയല്ലാതാവുന്നു .

നിന്നിലേക്ക്
വരകള്‍ക്ക് എത്താനാവുന്നില്ല.
മാംസളമായ
അവയവങ്ങളുടെ
ഒരു കൂമ്പാരമല്ലത്.

പ്രതിരോധത്തിന്‍െറ
വന്‍മതിലാണ് .
കാമത്തിന്‍െറ
തേരോട്ടങ്ങളെല്ലാം ,
തട്ടിച്ചിതറുന്നൊരു മതില്‍ .

സ്നേഹം മഞ്ഞായ്
പെയ്തു
കുളിരുന്നൊരു തണുപ്പ് ,
ഹൃദയം പകുത്തു
തരുന്നൊരു കൂട്ട് ,
എന്തും മിണ്ടാനും
കേള്‍ക്കാനുമുള്ള
നിന്നെ ,
വരഞ്ഞു വെക്കുക ,
പ്രയാസമാണ് .

പ്രണയം
പെയ്തു നില്‍ക്കെ ,
വരകളില്‍ നിലാവു
പരക്കുന്നു ,
ഇല്ല ,
നിലാവിനെ
വരക്കാവില്ല.
നിന്നെ വരക്കാനാവില്ല.

വരള്‍ച്ച .

വഴി തെറ്റി വന്നതാവണം ,
വസന്തം പോലും
മറന്നു പോയ
മരച്ചില്ലയിലാ കിളി.

തെളി നീരു തിരയുന്ന,
വേരുകള്‍ ,

വരണ്ട മണ്ണില്‍ ചലനമറ്റു .

പച്ചിലകള്‍ നിറം കെട്ടു
കൊഴിഞ്ഞു വീണെത്രയോ , 

പൂവിരിഞ്ഞിട്ടെത്രയോ നാളുകള്‍ , കുളിരുമായെത്തുന്ന ,
തെന്നലില്ലാതെ ,
ചുട്ടു പൊള്ളുന്നൊരു തീ കാറ്റിലേകയായ് ,
ഉണങ്ങും ചില്ലയില്‍
ചേക്കേറാനൊരു
കിളിപോലും വന്നെത്തി നോക്കാതെയായ് .

വഴി തെറ്റി വന്നതാവണം
ആ കിളി.
തണലു പോലുമില്ലാത്ത
ചില്ലയില്‍ ഏറെ നേരം
വെറുതെയിരുന്നു .

അഗ്നിയെരിയുന്ന
വേനല്‍ കനലില്‍
വെന്തു നിന്നാളിയേറെ നേരം . അഭയമില്ലെന്നറിഞ്ഞാവണം ,
കിളി ദൂരേക്ക് മെല്ലേ
ചിറകു വിരിച്ചു.

സങ്കടങ്ങളുള്ളിലൊതുക്കി ,
ഇലകള്‍ നിറഞ്ഞും ,
പൂക്കള്‍ വിരിഞ്ഞും
പൂമണം പരന്നും ,
പിന്നിട്ടൊരു കാലം ,
ഓര്‍മ്മയില്‍ കരുതി , ഉണങ്ങാനൊരുങ്ങി
നിന്നൂ മരച്ചില്ല.

ഗോപിനാഥ്കെ

മഴ

                
മഴ .

മഴ വന്നെന്നേ നനച്ചൂ
മനതാരിലെന്തോ നിറച്ചൂ
സ്വപ്നങ്ങള്‍ കാറ്റായലഞ്ഞു
എന്നുള്ളില്‍ നീയൊന്നുലഞ്ഞു

ചിതറും മഴ നൂലിന്‍ തുമ്പില്‍
ഉള്ളം കുളിര്‍ന്നു നാം നിന്നു
മരം പെയ്യും മഴത്തുള്ളിക്കൊപ്പം
പൂക്കളായ് പെയ്തു നാം നിന്നു

പെരു മഴയായ് പെയ്ത കാലം
യാത്ര പറയാന്‍ നീ വന്നു നില്‍ക്കെ
മറ്റൊരു മഴക്കാലമായി
നിന്‍ മിഴികളില്‍ മഴ പെയ്തു നിന്നു .

ഗോപിനാഥ് കെ .
                     

കവിത


കനലെരിയും
വഴികളില്‍
കത്തുന്ന
കണ്ണുമായ് ഒരു കവിത.

നിലാവിന്‍െറ മുറ്റത്ത്
കൂനിക്കൂടിയൊന്ന് .

കടല്‍ക്കരയില്‍
ചക്രവാളങ്ങള്‍ നോക്കി
ഓര്‍മ്മകളില്‍
തല താഴ്ത്തി മറ്റൊന്ന് .

പ്രണയത്തിന്‍െറ
അലമാലകളില്‍
ഉയര്‍ന്നും താഴ്ന്നും
പിന്നെ തീരേ
കാണാതാവുന്ന ഇനിയൊന്ന് .

വിളിച്ചിട്ടും കേള്‍ക്കാതെ
തിരിഞ്ഞൊന്നു നോക്കാതെ
കാഴ്ചയില്‍ മറയുന്നതും ,

കണ്ഠനാളങ്ങളില്‍
വാള്‍മുനയമരുമ്പോള്‍
ഇടറുന്ന വാക്കുകള്‍
മുറിയാതെ പാടുന്നതും ,

അധികാരം
അഹങ്കാരമായ് വന്നു
പതിയുമ്പോള്‍
പതറാതെ കലമ്പുന്നതും ,

കൊന്നുകളയുമെന്നറിഞ്ഞും
തളരാതെയക്ഷരങ്ങളില്‍
വിരിയുന്നതും കവിത .

ഗോപിനാഥ്കെ

ഇഷ്ടം



എനിക്കിഷ്ടമാണ് ഭൂമിയെ
വരണ്ടു
പോകാതിരിക്കും വരെ .

മഴയെനിക്കിഷ്ടമാണ്
പെയ്തു
തീരാതിരിക്കും വരെ .

കാടെനിക്കിഷ്ടമാണ് ,
കൂടുകള്‍
തകരാതിരിക്കും വരെ .

കനലെനിക്കിഷടമാണ്
പ്രണയം
അണയാതെ ,
എരിഞ്ഞു നില്‍ക്കു വരെ .

നിന്നെയെനിക്കിഷ്ടമാണ്
നീ എന്നെ
മറക്കാതിരിക്കും വരെ .

കടലെനിക്കിഷ്ടമാണ് ,
അലയൊലികള്‍
തീരാതിരിക്കും വരെ .

കാലമെനിക്കിഷ്ടമാണ് ,
ഞാനതില്‍
മുങ്ങി ഇല്ലാതാവും വരെ .

മനുഷ്യരെയെനിക്കിഷ്ടമാണ് ,
സന്ധിയില്ലാതെ
പൊരുതി നില്‍ക്കും വരെ .

ഗോപിനാഥ്കെ

കടലുണ്ടാവുന്നത്


ആകാശമാണു നീ
അതിരുകളില്ലാത്ത
സ്നേഹം പോലെ,
സ്വപ്നങ്ങള്‍ വെള്ള
മേഘങ്ങളായലയുന്ന
മോഹങ്ങള്‍
നക്ഷത്രങ്ങളായ് പൂക്കുന്ന ,
നിലാവിന്‍ കുളിരു പകരുന്ന
അനന്തതയുടെ ആകാശം .
ആരേയോ തിരയുമ്പോഴാണ്
നീ അസ്വസ്ഥയാകുന്നത് .
കാണാതാവുമ്പോഴാണ്
കാറ്റായ് നീ ആഞ്ഞു വീശുന്നത് ,
നൊമ്പരങ്ങളില്‍ നിന്നാണ് ,
കാര്‍മേഘങ്ങളുരുണ്ടു കൂടുന്നത് .
ദിക്കുകള്‍ ഞെട്ടും വിധം
കൊള്ളിയാന്‍ മിന്നുന്നത് .
പിന്നെ ആര്‍ത്തലച്ചൊരു
പെയ്ത്താണ് .
എല്ലാം തച്ചുതകര്‍ത്ത്
അലറി വിളിച്ചൊരൊഴുക്കാണ്.
അങ്ങനെയാണ്
കടലുണ്ടായത് ,
എപ്പോഴും അലയുന്ന
തിരകളുണ്ടായത് ,
അലറുന്ന
തിരമാലകളുണ്ടായത് .

ഗോപിനാഥ്കെ