Saturday, 25 November 2017

കാവലിരിക്കുക .

നിലാവുറങ്ങി .
നിഴലുറങ്ങിപുഴയുറങ്ങി .

മഴയുറങ്ങി.

പൂമരച്ചില്ലയില്‍ കാറ്റുറങ്ങി .
ഇരുളിന്‍െറ മാറില്‍
രാത്രിയുറങ്ങി .
സ്വപ്നങ്ങള്‍ പുതച്ച്
നീയുമുറങ്ങി .

ആയുധം രാകി മിനുക്കുന്നു,ഇരുണ്ട രാത്രിയിൽ ഉന്മാദ ഭക്തി

വഴി പിഴച്ചിഴയുന്നു  മതങ്ങള്‍ .

പശുവിന് ചുറ്റും മനുഷ്യക്കുരുതി .

കെട്ട കാലത്തിൻെറ കുളമ്പടിയൊച്ചകൾ 

മരണം മണക്കുന്ന രാത്രി 

നീയുറങ്ങുക.

ഞാനുറങ്ങാതിരിക്കാം

ഇനിയൊരാളിന്‍െറ നിദ്രക്ക് ,
മറ്റേയാള്‍ കാവലിരിക്കണം 

മിഴിയിമ പൂട്ടാതെ .

             

Tuesday, 14 November 2017

കൊല്ലാം ,പക്ഷേ തോല്‍ക്കില്ല.

അവരെന്നെ വെടി വെച്ചു
കൊന്നു കളഞ്ഞതാണ് .
എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നു .
അതുകൊണ്ട് ,
അവര്‍ എന്‍െറ ഓര്‍മ്മകളെപ്പോലും
ഇപ്പോഴും കൊന്നു കൊണ്ടിരിക്കുന്നു .
എന്നെ മാത്രമല്ല,
അവരൊരുപാടു പേരെ കൊന്നൊടുക്കി.
അവരെല്ലാം ജീവിച്ചിരിപ്പുണ്ട് ,
ആയിരങ്ങളായി ,ലക്ഷങ്ങളായി ,
കോടികളായി.

Monday, 13 November 2017

ഓര്‍മ്മ .

ഇപ്പോഴും മരം പെയ്യുന്നുണ്ട് ,
നനഞ്ഞ പൂക്കളില്‍ ,
അടരാൻ കാത്തു 

നില്‍ക്കുന്ന

മഴ
മുത്തുകള്‍
പതുക്കെ
ഒരു കാറ്റു വീശി
ഓര്‍മ്മകളിലേക്ക് ,
ഒന്നും
കാണാനാവുന്നില്ല
മഞ്ഞു ധൂളികള്‍ മായ്ക്കുന്ന
കാഴ്ചകള്‍ പോലെ
അവ്യക്തം
ഓര്‍മ്മകളും മാഞ്ഞുവോ .